തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാൽ അറിയുന്ന മൂവായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. ഒറ്റ രാത്രികൊണ്ട് 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഡിപ്പാർട്ട്മെന്റിന് ഉണ്ടായതെന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ആക്രമിച്ചത് എന്നാണ് എഫ്ഐആറിൽ ഉള്ളത്. പോലീസുകാരെ അപായപ്പെടുത്തി കസ്റ്റഡിയിൽ എടുത്ത പ്രതികളെ മോചിപ്പിക്കാനായിരുന്നു കുറ്റവാളികളുടെ ശ്രമം. കമ്പിവടിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്നത്. പോലീസ് വാഹനം തകർക്കുകയും, കോമ്പൗണ്ടിലെ ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുകയും ചെയ്തു. ആകെ 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഡിപ്പാർട്ട്മെന്റിന് ഉണ്ടാക്കിയിട്ടുള്ളതെന്നും എഫ്ഐആറിൽ പറയുന്നത്.
ലഹളയുണ്ടാക്കാൽ, പോലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പോലീസുകാരെ തടഞ്ഞ് വയ്ക്കുക, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം വിഴിഞ്ഞത്ത് അക്രമ സംഭവങ്ങൾ ഇപ്പോഴും തുടരുകയാണ്. റോഡ് ഉൾപ്പെടെ തടഞ്ഞ് പൊതുഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധം. രണ്ട് കെഎസ്ആർടിസി ബസുകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തിട്ടുണ്ട്.
Comments