അബുദാബി : യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറിന്റെ മുന്നറിയിപ്പ്. സ്വദേശിവൽക്കരണ നിയമം പാലിക്കാതെ വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും.
50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണു യുഎഇ നിയമം. ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞത് 7000 ദിർഹം ,ഡിപ്ലോമക്കാർക്ക് 6000, ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് 5000 ദിർഹം എന്നിങ്ങനെയാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ജോലി അന്വേഷിച്ച് എത്തുന്നവർക്കു കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന പരാതി ഉയർന്നതോടെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിന്റെ മറവിൽ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇ പൗരന്മാർക്ക് ജോലി ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ തൊഴിൽ പരിശീലനം നൽകിയാണു സ്വദേശികളെ അയയ്ക്കുന്നത്. എന്നാൽ സർക്കാരിൽ നിന്ന് വൻ ആനുകൂല്യം ലഭിക്കുന്ന സ്വദേശികൾക്ക് ശമ്പളം കൂട്ടിനൽകാനാവില്ലെന്നാണ് ചിലരുടെ വാദം. ഇത്തരം നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രിയും വ്യക്തമാക്കി. ഈ വർഷം 2 ശതമാനത്തിൽ തുടങ്ങിയ സ്വദേശിവൽക്കരണം 5 വർഷത്തിനിടെ 10% ആക്കി ഉയർത്തുകയാണു ലക്ഷ്യം. സ്വദേശികളെ നിയമിക്കാത്ത കമ്പനിക്ക് ആളൊന്നിന് 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും.
നിയമം ലംഘിക്കുന്ന കമ്പനികളെകുറിച്ച് 600590000 നമ്പറിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു. നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു.
Comments