ന്യൂഡൽഹി : എട്ടാം ക്ലാസ് വരെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി കേന്ദ്ര സർക്കാർ . ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് ഇനി മുതൽ ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.
1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ മദ്രസ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിൽ കേന്ദ്ര സർക്കാർ വിഹിതം നൽകുന്നത് നിർത്തി. വിദ്യാഭ്യാസ അവകാശത്തിന് കീഴിൽ ‘ഒന്ന് മുതൽ എട്ടാം ക്ലാസ് വരെ’ വിദ്യാഭ്യാസം സൗജന്യമായതിനാലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനമെടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള വിദ്യാർഥികൾക്കും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്കും 1000 രൂപ സ്കോളർഷിപ്പ് നൽകുന്നതാണ് നിർത്തലാക്കിയത് . ഇനി മുതൽ 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമേ പഴയതുപോലെ സ്കോളർഷിപ്പ് ലഭിക്കൂ.
കഴിഞ്ഞ വർഷം 16558 മദ്രസകളിലെ 4 മുതൽ 5 ലക്ഷം വരെ കുട്ടികൾ സ്കോളർഷിപ്പ് നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷവും നിരവധി കുട്ടികൾ ഇതിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, ആ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും , ഇനി മുതൽ ഈ സ്‌കോളർഷിപ്പ് നൽകില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
ഉത്തർപ്രദേശിൽ പ്രയാഗ്‌രാജ് ജില്ലയിലെ 269 മദ്രസകളിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ ഏകദേശം 15,000 വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും നിർത്തി . കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ തീരുമാനം.
ഉത്തർ പ്രദേശിൽ മാത്രം 7500-ലധികം മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ മദ്രസകൾ സംഭാവന സ്വീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർവേയിൽ കണ്ടെത്തി.
ഇത്തരമൊരു സാഹചര്യത്തിൽ, ഈ സംഭാവനകളുടെ ഉറവിടം അന്വേഷിക്കാൻ യോഗി സർക്കാർ തീരുമാനിച്ചിരുന്നു. മദ്രസ നടത്തിപ്പിനായി കൊൽക്കത്ത, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, സൗദി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർക്ക് പണം ലഭിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Comments