തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇനിയും അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കലാപസാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം നിർദ്ദേശിച്ചു. കൂടുതൽ ആളുകളെ സമരപ്പന്തലിൽ എത്തിക്കാൻ ലത്തീൻ സഭയുടെ തീരുമാനമെടുത്തതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പ്രദേശവാസികൾ അല്ലാത്തവരെ സമരപ്പന്തലിൽ പ്രവേശിപ്പിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം ലംഘിച്ചാണ് സഭയുടെ നീക്കം.
ഇന്ന് 6 ഇടവകകളിൽ നിന്നും പ്രതിഷേധക്കാർ സമരപ്പന്തലിലെത്തിയിരുന്നു .തമിഴ്നാട്ടിലെ കൊല്ലംകോട് മേഖലകളിൽ നിന്നും ഉൾപ്പെടെ ആളുകൾ രാവിലെ തന്നെ വിഴിഞ്ഞത്ത് എത്തണമെന്നാണ് സഭയുടെ നിർദ്ദേശം. പോലീസിന്റെ പ്രതിരോധത്തെ ചെറുക്കാൻ കൂടുതൽ സ്ത്രീ പങ്കാളിത്തവും ഉറപ്പാക്കാനാണ് തീരുമാനം. ഇതിനൊപ്പം പരമാവധി കുട്ടികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് ലത്തീൻ സഭ വിശ്വാസികൾക്ക് നൽകിയ നിർദ്ദേശം.
സമാധാനം പുന:സ്ഥാപിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലും പരിഹാരമുണ്ടായില്ല.കഴിഞ്ഞ ദിവസങ്ങളിൽ ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം സർവകക്ഷിയോഗം വിളിച്ചത്.എന്നാൽ സർവകക്ഷി യോഗത്തിൽ എത്തിയ ലത്തീൻ സഭ പ്രതിനിധികൾ അക്രമങ്ങളിൽ അവലംബിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. മറിച്ച് ഇത്തരം ഒരു സാഹചര്യത്തിലേക്ക് സർക്കാരാണ് സഭയെ നയിച്ചതെന്നാണ് സഭ പ്രതിനിധികൾ നിലപാട് എടുത്തത്. അതേസമയം സർക്കാർ ഒത്താശയോടുകൂടി ലത്തീൻ സഭ വിഴിഞ്ഞത്ത് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി സഭ പ്രവർത്തിക്കുന്നുവെന്നും ബിജെപി ജില്ലാപ്രസിഡൻറ് വി വി രാജേഷ് ആരോപിച്ചു.
Comments