തൃശൂർ : കോഴിക്കോട് മെഡിക്കൽ കോളേജിന് പിന്നാലെ രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. 9.30ന് മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണം എന്ന നിർദ്ദേശത്തിനെതിരെയാണ് പ്രതിഷേധം.
തൃശൂർ മെഡിക്കൽ കോളേജിൽ രാത്രി 9.30ന് മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നത് വർഷങ്ങളായുള്ള നിബന്ധനയാണ്. ഇതിനെതിരെ മുൻപും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്ന് നിരോധനം മാറ്റാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. പിന്നാലെയാണ് വീണ്ടും പ്രതിഷേധവുമായി കോളേജ് വിദ്യാർത്ഥികൾ രംഗത്ത് വന്നത്.വനിതാ ഹോസ്റ്റലിന് മുന്നിലെ മതിലിൽ ചിത്രം വരച്ചും മുദ്രാവാക്യങ്ങൾ എഴുതിയുമാണ് സമരത്തിന് തുടക്കം കുറിച്ചത്.
മാറിയ കാലത്ത് സ്ത്രീകൾക്ക് മാത്രമുള്ള വിലക്കുകൾ അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു. വരും ദിവസങ്ങളിൽ രാത്രി സമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും.പ്രതിഷേധത്തിന് പുറമെ നിയമ പോരാട്ടവും നടത്തുമെന്ന് കോളേജ് യൂണിയൻ വ്യക്തമാക്കി.
നവംബർ മാസത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും വിദ്യാർത്ഥികളുടെ പ്രതിഷേധം ഉണ്ടായത്. ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടക്കുന്നതിനെതിരെയായിരുന്നു സമരം. രാത്രി പത്ത് മണിക്ക് അടച്ചതിനെ തുടർന്ന് പ്രാക്ടിക്കൽ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിൽക്കേണ്ടി വന്നു. ഇതോടെയാണ് ഹോസ്റ്റലിന് അകത്തുണ്ടായിരുന്ന വിദ്യാർഥികളടക്കം സംഘടിച്ച് പ്രതിഷേധം നടത്തിയത്.
Comments