തിരുവനന്തപുരം : 2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യകപ്പൽ അടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയാകും ആദ്യ കപ്പൽ എത്തിക്കുക. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം. മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്‌സ്‌പോർട്ട് സമ്മിറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമല്ല.വിഴിഞ്ഞം തുറമുഖം അദാനി പോർട്ട് അല്ല സർക്കാരിന്റെ പോർട്ടാണ്. സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിന് പുറമെ വിഴിഞ്ഞം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് പരിപാടിയിൽ പങ്കെടുത്ത ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സമരം അംഗീകരിക്കാൻ രാജ്യസ്‌നേഹമുള്ള ആർക്കും കഴിയില്ല.സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments