തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു . കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം. അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെതാണ് നിർദ്ദേശം.
തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം . അടിയന്തര സാഹചര്യത്തിൽ അവധി വേണ്ടവർ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം.സ്പെഷ്യൽ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.
അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമസമാധാന ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിക്കാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. എസ്പി, ഡിവൈഎസ്പി, സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഇതിന് പുറമെ ഡിസിപി അജിത്കുമാർ,കെ.ഇ. ബൈജു, മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്.
Comments