ന്യൂഡൽഹി: ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ ഇസ്ലാമിക മതാചാര്യന്മാരുടെ സമൂഹമായ ഉലമയ്ക്ക് നന്ദി അറിയിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇരുരാജ്യങ്ങളുമായുള്ള മത-സാംസ്കാരിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഉലമ വഹിക്കുന്ന പങ്ക് ഏറെ നിർണ്ണായകമാണെന്നും അജിത് ഡോവൽ പറഞ്ഞു. ഉലമ സംഘത്തെ ഇന്ത്യയിലേയ്ക്ക് എത്തിക്കാൻ നേതൃത്വം കൊടുത്ത ഇന്തോനേഷ്യൻ ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹഫൂജ് മഹമുദ്ദീനും അജിത് ഡോവൽ നന്ദി അറിയിച്ചു.
ഇന്ത്യ എന്നും മതസാംസ്കാരിക രംഗത്ത് സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും സന്ദേശം പകർന്ന നാടാണ്. ഇന്ത്യ ശാന്തിയും സമാധാനവും മാത്രമാണ് എന്നും ആഗ്രഹി ക്കുന്നത്. എല്ലാ രാജ്യങ്ങളിലും ജനങ്ങൾ സ്വസ്ഥവും ശാന്തവുമായി വാഴണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. ഈ ചിന്ത തന്നെയാണ് ഇന്തോനേഷ്യയും പുലർത്തുന്നതെന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ കരുത്താണ് മതമൗലികവാദത്തേയും ഭീകരതയേയും വിഘടന വാദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുകയെന്നും ഡോവൽ ചൂണ്ടിക്കാട്ടി.
ലോകത്തെവിടെയാണെങ്കിലും മതമൗലികവാദത്തേയും ഭീകരതയേയും വിഘടന വാദത്തേയും ആർക്കും ന്യായീകരിക്കാനാവില്ല. കാരണം അവ മതത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇസ്ലാം പറയുന്ന ശാന്തത നിറഞ്ഞതും സ്വസ്ഥമായതുമായ ജീവിതം അവ ഇല്ലാതാക്കുന്നു. മതങ്ങളുടെ വിശാല തത്വങ്ങളെ വളച്ചൊടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രാജ്യങ്ങളിലെ ശാന്തിയും സമാധാനവുമാണ് അവ തകർക്കുന്നതെന്നും ഡോവൽ വിശദമാക്കി.
Comments