തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കും. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്‌ക്കുകയുള്ളൂയെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് വനിതാ ഡോക്ടർ ആക്രമണത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും.
അലാം സംവിധാനവും ഇന്ന് മുതൽ നടപ്പാക്കും.എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പോലീസിന്റെ സഹായത്തോടെ മോക് ഡ്രിൽ സംഘടിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട് .തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഭവത്തെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത പോലീസിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടർമാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്.തിരുവനന്തപുരത്ത് വനിതാ ഡോക്ടർ ആക്രമണത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രികളിൽ സുരക്ഷ ശക്തമാക്കുന്നത്. എന്നാൽ ആക്രമണങ്ങളുണ്ടാകുന്ന സമയത്ത് സുരക്ഷ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തുകയും പിന്നീടത് കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്നുമുള്ള പരാതി വ്യാപകമാണ്.
Comments