പത്തനംതിട്ട : ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഗുരുതര വീഴ്ച വരുത്തി.സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം അനുവദിച്ച തുകയ്‌ക്ക് നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരം സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ച 36മാസത്തെ കാലയളവ് ഡിസംബറിൽ അവസാനിക്കും.
2015 ഡിസംബറിലാണ് കേന്ദ്രസർക്കാർ ശബരിമലയുടെ സമഗ്ര വികസനത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നൂറുകോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ പദ്ധതിപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പദ്ധതി അനുവദിച്ചപ്പോൾ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആ കാലാവധി ഡിസംബറിൽ പൂർത്തിയാകും.പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആദ്യ ഗഡുവായി 20 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
വിശദമായ പദ്ധതി തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്‌ക്ക് ശേഷിക്കുന്ന തുക നൽകാമെന്ന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിശദമായ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വീഴ്ചവരുത്തി. ഇതോടെയാണ് തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെടേണ്ട 100 കോടി രൂപയുടെ പദ്ധതി എങ്ങും എത്താതെ പോകുന്നത്. ശബരിമല മാസ്റ്റർപ്ലാന്റെ അടിസ്ഥാനത്തിലാവണം പദ്ധതിയെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഹൈക്കോടതി തന്നെ അഭിഭാഷകമ്മീഷനെ നിയോഗിച്ച് വനഭൂമി തർക്കത്തിൽ പരിഹാരം കണ്ടെങ്കിലും കേന്ദ്രം അനുവദിച്ച തുക തീർത്ഥാടകർക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാക്കി മാറ്റാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിച്ചില്ല എന്നതാണ് വസ്തുത. ആദ്യഘട്ടത്തിൽ ലഭിച്ച 20 കോടി രൂപയിൽ 14 കോടി രൂപ ഉപയോഗിച്ചാണ് പമ്പ മുതൽ പരമ്പരാഗത പാത വരെ കല്ലുപാകുന്ന പണികൾ ആരംഭിച്ചത്. എന്നാൽ ഇതും പൂർത്തിയാക്കാനായില്ല.നാലു കോടി രൂപ ചിലവഴിച്ച പമ്പയിലെ കടവുകളിൽ ടൈൽ പാകുകയും ചെയ്തു .എന്നാൽ ഈ നിർമ്മാണ പ്രവർത്തനത്തിലും ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ഇരിക്കെ ശേഷിക്കുന്ന 80 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ യാതൊരു താൽപര്യവും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കാട്ടുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
Comments