ലാസ് പാമാസ് : എണ്ണക്കപ്പലിന്റെ പുറത്ത് റഡറിന്റെ മുകളിൽ പിടിച്ചിരുന്ന് 11 ദിവസം യാത്ര ചെയ്ത് കുടിയേറ്റക്കാർ. നൈജീരിയയിൽ നിന്ന് കനേറി ഐലന്റ്‌സിലേക്കാണ് മൂന്ന് കുടിയേറ്റക്കാർ കടൽ കടന്നെത്തിയത്. ഇവരെ പിടികൂടി ആശുപത്രിയിലാക്കി. സ്‌പെയിനിലെ മാരിടൈം സേഫ്റ്റി ആന്റ് റെസ്‌ക്യൂ സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 17 ന് നൈജീരിയയിലെ ലാഗോസിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചയാണ് ലാസ് പാൽമാസിൽ എത്തിയത്. അലിത്തിനി II എണ്ണക്കപ്പലിലാണ് ഇവരെ കണ്ടെത്തിയത്. യുവാക്കളിൽ നിർജ്ജലീകരണത്തിന്റെയും ഹൈപ്പോതെർമിയയുടെയും ലക്ഷണങ്ങളുള്ളതായി കാണപ്പെട്ടു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് സാഹസികമായി ഇവർ സഞ്ചരിച്ചത്. മൂന്ന് പേരും നൈജീരിയൻ സ്വദേശികളാണ്.
പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണ് റഡർ. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡാണ് പുറത്തുവിട്ടത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ സ്വദേശത്തേക്ക് തിരിച്ചയയ്‌ക്കും.
എന്നാലിത് ആദ്യത്തെ സംഭവമല്ല. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപുകളിൽ എത്താൻ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിരവധി പേർ റഡറുകളിൽ പിടിച്ചുനിന്ന് സ്‌പെയിനിൽ എത്തുന്നത് പതിവാണ്.
Comments