പത്തനംതിട്ട : ശബരിമല സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. താള വിസ്മയം കാണാൻ ദർശനം നടത്തി മടങ്ങുന്ന തീർത്ഥാടകരും വലിയ നടപ്പന്തലിൽ ഒത്തുകൂടി.
ശംഖുവിളിയോടെയാണ് സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ശിവമണിയുടെ സംഗീത വിരുന്ന് ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. 2018ൽ സന്നിധാനത്ത് എത്തിയ ശിവമണിക്ക് വലിയ നടപ്പന്തലിൽ സംഗീത വിരുന്നൊരുക്കാൻ പോലീസ് അനുവാദം നൽകിയിരുന്നില്ല .
ഇത്തവണ ശിവമണിക്ക് കൂട്ടിന് മലയാളികളുടെ പ്രിയ ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.
നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതൽ തുടർച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്തുന്നു. വലിയ നടപ്പന്തലിൽ ശിവമണിയും സംഘവും ഒരുക്കിയ സംഗീതാർച്ചന കാണാൻ നിരവധി തീർത്ഥാടകരും ഒത്തുകൂടി.
Comments