ഹൈദരാബാദ്:വിവാഹ ചടങ്ങുകൾക്ക് അതിഥികൾക്ക് ഭക്ഷണം നൽകുന്നത് വളരെ പഴക്കമേറിയ നാട്ടുനടപ്പാണ്. ചിലയിടങ്ങളിൽ കല്യാണ സദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങളെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവാറുണ്ട്. പപ്പട തല്ല് എല്ലാം അത്തരത്തിലുള്ളതാണ്.
എന്നാൽ ഭക്ഷണത്തിന് ഒരുവിഭവം നൽകാത്തതിന്റെ പേരിൽ വിവാഹം തന്നെ മുടങ്ങിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. കല്യാണ വീട്ടിൽ വരന്റെ സുഹൃത്തുക്കൾക്ക് ചിക്കൻ കറി വിളമ്പിയില്ലെന്ന് പറഞ്ഞാണ് കല്യാണം മുടങ്ങിയത്.
ഹൈദരാബാദിലെ ഷാപൂർ നഗറിലാണ് സംഭവം. ജഗദ്ഗിരിഗുട്ട റിങ് ബസ്തിയിൽ സ്വദേശിയായ വരനും കുത്ബുല്ലാപൂരിൽ നിന്നുള്ള യുവതിയും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധൂവരന്മാർ ബിഹാറിൽ നിന്നുള്ള മാർവാഡി കുടുംബത്തിൽ നിന്നുള്ളവരായതിനാൽ, അവർ വെജിറ്റേറിയൻ വിഭവങ്ങളാണ് തയാറാക്കിയിരുന്നത്.
എന്നാൽ വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാർ കഴിക്കാൻ എത്തിയതോടെ കഥമാറി. അവർ കോഴിയിറച്ചി വയ്ക്കാത്തതിനെ ചൊല്ലി വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇക്കാര്യത്തെ ചൊല്ലി വധുവിന്റെയും വരന്റെയും കൂട്ടർ തമ്മിൽ വഴക്കായി.
ഈ സംഭവത്തിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൗൺസിലിംഗ് നടത്തി. ഇതിന് പിന്നാലെ ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
Comments