വാഷിംഗ്ടൺ: സ്വവർഗാനുരാഗികൾക്ക് അനുകൂലവാർത്തയുമായി അമേരിക്ക. സ്വവർഗവിവാഹത്തിന് അനുമതി നൽകിയുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വോട്ട് ചെയ്താണ് ബിൽ പാസാക്കിയത്. അമേരിക്കയിൽ ഏറെ വിവാദമായതും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായതുമാണ് സ്വവർഗാനുരാഗികൾക്കുള്ള വിവാഹനുമതി. ബിൽ പാസാക്കിയതോടെ ചരിത്രപരമായ തീരുമാനമാണ് യുഎസ് എടുത്തതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.സ്‌നേഹം സ്‌നേഹമാണ്, അമേരിക്കക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വവർഗവിവാഹം രാജ്യവ്യാപകമായി നിയമവിധേയമാക്കിയ 2015 ലെ വിധി സുപ്രീംകോടതി അസാധുവാക്കുമെന്ന ആശങ്കയെ തുടർന്നാണ് സെനറ്റിന്റെ പെട്ടെന്നുള്ള നടപടി. 61 സെനറ്റ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 36 പേർ എതിരെയും വോട്ടു ചെയ്തു. ഈ ബില്ല് സുപ്രീംകോടതി അംഗീകരിച്ചാൽ അമേരിക്കയിലെ ഒരു സംസ്ഥാനത്തിനും സ്വവർഗവിവാഹങ്ങൾ തടയാനാവില്ല.
ഈ നിയമനിർമ്മാണം കൂടുതൽ സമത്വത്തിലേക്കുള്ള അമേരിക്കയുടെ പ്രയാസകരവും എന്നാൽ ഒഴിച്ചുകൂടാനാവാത്തതുമായ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ പറഞ്ഞു. എൽജിബിടിക്യൂ സമൂഹത്തിന് പൂർണ്ണവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും അവരുടേതായ കുടുംബങ്ങൾ കെട്ടിപ്പടുക്കാനും സാധ്യമാക്കുന്ന ഈ നീക്കത്തെ പ്രസിഡന്റ് ജോ ബൈഡൻ പ്രശംസിക്കുകയും ബില്ലിൽ അഭിമാനത്തോടെ ഒപ്പിടുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Comments