ന്യൂഡൽഹി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ . രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് . പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുകയാണെന്നും അഹമ്മദാബാദിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമിത്ഷാ വ്യക്തമാക്കി
ഭീകരവാദ ശക്തികൾക്കെതിരെയും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെയും കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി . പോപ്പുലർഫ്രണ്ട് യുവാക്കളെ രാജ്യത്തിനെതിരെ പ്രവർത്തിക്കാനും , ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തിയിരുന്നു .ഏത് സംഘടനയായാലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മോദി സർക്കാർ അനുവദിക്കില്ല . ഭൂപ്രദേശങ്ങളുടെയും അതിർത്തി മേഖലയുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്തമായ നടപടികൾ ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഏകീകൃത സിവിൽകോഡ് നിയമം നടപ്പിലാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട് .ഗുജറാത്ത് ഉൾപ്പടെ നിരവധി സംസ്ഥാനങ്ങൾ നിയമം കൊണ്ടു വരാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു . പൗരത്വ നിയമം ഭേദഗതിക്കുള്ള ചട്ടങ്ങൾ രൂപീകരിക്കുകയാണ് . ഗുജറാത്തിലെ ജനങ്ങളുടെ മനസിൽ ആം ആദ്മിക്ക് സ്ഥാനമില്ലെന്നും അത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തനം ശക്തമാക്കുകയാണ് . ഒരു രാത്രികൊണ്ട് പാർട്ടിയെ കേട്ടിപടുക്കൽ സാധ്യമല്ലെന്നും ശക്തമായ അടിത്തറ ഉറപ്പിക്കുന്നുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.
Comments