ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണത്തിൽ മൂന്ന് മരണം. ബലൂചിസ്ഥാനിലാണ് ചാവേറാക്രമണം ഉണ്ടായത്. ഒരു പോലീസുകാരനും കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 20 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
ബലേലിയിലെ പോലീസ് ട്രക്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ട്രക്ക് സ്ഫോടനത്തെ തുടർന്ന് മറിഞ്ഞ് കുഴിയിൽ വീഴുകയായിരുന്നു. പോലീസും റെസ്ക്യൂ ടീമും ബോംബ് സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. 25 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് വിവരം.
ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്ന് ഒരു ചാവേറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം. തീവ്രവാദ സംഘടന, സർക്കാരുമായുള്ള വെടിനിർത്തൽ കരാർ പിൻവലിക്കുകയും രാജ്യത്തുടനീളം ആക്രമണം നടത്താൻ തങ്ങളുടെ പോരാളികളോട് ആവശ്യപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
Comments