പാലക്കാട്: കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. ആനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്.
ഓട്ടോ ഡ്രൈവറായ അഫ്‌സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്‌സലിന്റെ ഓട്ടോയ്‌ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്‌സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിന് ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്.
ഇവിടെ വച്ച് കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്‌സൽ (30) എന്നിവരെ ആന ആക്രമിച്ചു. ഇരുവരെയും പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെയാണ് ആനക്കൂട്ടം തിരികെ കാടുകയറിയത്.
Comments