കൊച്ചി: ശബരിമല തീർത്ഥാടകർക്കായി സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. നിലയ്ക്കൽ മുതൽ പമ്പ വരെ തീർത്ഥാടകർക്ക് സൗജന്യ യാത്രയൊരുക്കാൻ അനുവാദം തേടിയാണ് വിഎച്ച്പി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തിങ്കളാഴ്ച നോട്ടീസിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
ഹർജിയിൽ സർക്കാർ, ഗതാഗത കമ്മീഷണർ ,ജില്ലാ കളക്ടർ എന്നിവരുടെ നിലപാട് തേടിയിരുന്നു. കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്മാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം നേരത്തെ രംഗത്തെത്തിയിരുന്നു. സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്നാണ് വിഎച്ച്പി അറിയിച്ചത്.
സർക്കാർ വകുപ്പുകൾ അനുവാദം നൽകിയാൽ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. സൗജന്യമായി നടത്തുന്ന സേവനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർക്ക് നിവേദനം നൽകിയിരുന്നു. ഇതിന് അനുകൂല നടപടി ലഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് വിഎച്ച്പി ഹൈക്കോടതിയെ സമീപിച്ചത്.
Comments