തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെ കടന്നാക്രമിച്ച് മന്ത്രി വി.ശിവൻകുട്ടി. വിഴിഞ്ഞത്ത് അക്രമം അഴിച്ചു വിടാൻ തിയോഡേഷ്യസിന് എന്തോ പ്രത്യേക താത്പര്യം ഉണ്ട്. അബ്ദുറഹ്മാനെ തീവ്രവാദി എന്ന് വിളിച്ചതിൽ മാപ്പ് പറഞ്ഞതു കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
‘മാപ്പ് പറഞ്ഞതു കൊണ്ട് പ്രശ്നം തീരില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെയാണ് ആണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ ഫാദർ രംഗത്തുണ്ട്. എന്ത് പ്രത്യേക താല്പര്യമാണ് ഇക്കാര്യത്തിൽ തിയോഡേഷ്യസ് ഡിക്രൂസിനുള്ളത് എന്നറിയണം. കലാപത്തിനാണ് ഫാദർ ആഹ്വാനം ചെയ്തിരിക്കുന്നത്.
‘ഒരു വിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങൾ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഇത്തരം ഉമ്മാക്കികൾ കണ്ട് പുറകോട്ട് പോകുന്ന ആളല്ല വി അബ്ദുറഹ്മാൻ’ എന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതേസമയം, വിവാദ പരാമർശത്തിൽ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Comments