പാലക്കാട്: ഛത്തീസ്ഗഡിൽ വീര മൃത്യുവരിച്ച സി. ആർ.പി. എഫ്. സൈനികൻ മുഹമ്മദ് ഹക്കീമിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു. രാത്രി ഒൻപതരയോടെ പാലക്കാട് ധോണിയിലെ വീട്ടിലാണ് ഭൗതിക ശരീരമെത്തിച്ചത്. സൈനികന്റെ മൃതദേഹം ഉമ്മിനി ഗവ: സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ 8 മുതലാണ് പൊതുദർശനം. തുടർന്ന് 10 മണിയോടെ ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. വി.കെ. ശ്രീകണ്ഠൻ എം.പിയടക്കം നിരവധി പേർ ധീര സൈനികന് അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തി.
കഴിഞ്ഞ ദിവസമാണ് കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഹക്കീമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോബ്രയിലെ 202-ാം ബറ്റാലിയൻ ഉദ്യോഗസ്ഥനായിരുന്നു ഹക്കീം.
കോബ്ര ഉദ്യോഗസ്ഥരുടെ ക്യാമ്പിന് നേർക്ക് കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സമീപത്തെ വനത്തിലേക്ക് ഓടിരക്ഷപ്പട്ടിരുന്നു. തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments