പാലക്കാട്: മലബാർ ബ്രാണ്ടി എന്ന പേരിൽ സർക്കാർ പുറത്തിറക്കുന്ന പുതിയ മദ്യത്തിന്റെ നിർമാണം ചിറ്റൂർ മേഖലയിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മദ്യം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് നിലകൊള്ളുന്ന വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകൾ വരൾച്ചാ ബാധിത മേഖലകളാണ്. മദ്യനിർമാണത്തിന് വൻതോതിൽ വെള്ളം വേണ്ടി വരുന്നതോടെ ഈ മേഖലകൾ കൊടിയ വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
ചിറ്റൂർ ബ്ലോക്കിലെ വടകരപ്പതി പഞ്ചായത്തിലെ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസെന്ന പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ ഫാക്റ്ററീസിലാണ് മലബാർ ബ്രാണ്ടി നിർമ്മിക്കുന്നത്. ഭൂഗർഭജല നിരക്ക് അപകടകരമായ വിധത്തിൽ താണ പ്രദേശങ്ങളാണ് ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന എലപ്പുള്ളിയും വടകരപ്പതിയും. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ പലരും ഈ ആശങ്ക പങ്കുവെച്ചുകഴിഞ്ഞു.
കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് മലബാർ ബ്രാണ്ടിയുടെ നിർമ്മാണത്തിന് വേണ്ടത്. നിർമ്മാണത്തിനാവശ്യമായ വെള്ളം എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതിവർഷം കോടിക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുത്താൽ എലപ്പുള്ളിയും വടകരപ്പതിയും മരുപ്രദേശങ്ങളാവുമെന്ന് പൊതു പ്രവർത്തകനും ഗ്രാമപഞ്ചായത്ത് അംഗവുമായ രാജീവ് കേരളശേരി ചൂണ്ടിക്കാണിച്ചു.
മലബാർ ബ്രാണ്ടിയുടെ പേരിലല്ല പ്രശ്നമെന്നും നിർമാണം നടക്കുന്ന ഡിസ്റ്റിലറി നിൽക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥലത്തെ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.
പ്രതിമാസം മൂന്നര ലക്ഷം കെയ്സ് മലബാർ ബ്രാണ്ടി ഉൽപ്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് രാജീവ് കേരളശേരി ചൂണ്ടിക്കാട്ടുന്നു. അതായത് മാസം നാൽപ്പത്തിരണ്ട് ലക്ഷം കുപ്പി മദ്യം ഉണ്ടാക്കും. ഒരു കുപ്പിയിൽ 750 എംഎൽ മദ്യം കണക്കാക്കിയാൽ മുപ്പത്തൊന്നര ലക്ഷം ലിറ്റർ മദ്യം. ഒരു ലിറ്റർ മദ്യം നിർമ്മിക്കാൻ പത്ത് ലിറ്ററിലധികം വെള്ളം വേണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നതെന്നും രാജീവ് കേരളശേരി പറയുന്നു.
കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ പഠനമനുസരിച്ച് പാലക്കാട് ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം താഴ്ന്ന ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് വടകരപ്പതി പഞ്ചായത്ത്. മലമ്പുഴ വെള്ളം മദ്യനിർമ്മാണത്തിന് ഉപയോഗിക്കാനുള്ള നീക്കമാണെങ്കിൽ, ആദ്യം ഡാമിന് തൊട്ടടുത്തുള്ള ആനക്കല്ല് ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിന് ശേഷവും കൃഷിക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്തതിന് ശേഷവും പോരേ മദ്യനിർമാണമെന്നും രാജീവ് കേരളശേരി ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ബിവറേജസ് കോർപ്പറേഷൻ എംഡി യോഗേഷ് ഗുപ്ത മലബാർ ബ്രാണ്ടി നിർമിക്കുമെന്ന് വ്യക്തമാക്കിയത്. ഏപ്രിൽ അവസാനത്തോടെ പുതിയ മദ്യം പുറത്തിറക്കാൻ കഴിയുമെന്നും നിലവിൽ ലഭ്യമായ മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഇത് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments