ശബരിമലയിൽ കാലാകാലങ്ങളായി ദേവസ്വം ബോർഡും സർക്കാരും നടത്തുന്ന ദീർഘവീക്ഷണം ഇല്ലാത്ത അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിന് ഉദാഹരണമാണ് ബെയ്‌ലി പാലത്തിന്റെ നിർമ്മാണം. ഭസ്മക്കുളത്തിന് താഴെ നിന്ന് ആരംഭിച്ച ചന്ദ്രൻ റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.സന്നിധാനത്തെ തിരക്ക് കുറയ്‌ക്കാൻ നിർമ്മിച്ച ഈ പാലം തീർത്ഥാടകർക്ക് ബുദ്ധിമുട്ടാണ് സമ്മാനിക്കുന്നത്.ആയാസം നിറഞ്ഞ ഈ പാത തീർത്ഥാടകർ ഉപേക്ഷിച്ചതോടെ പുതിയ മേൽപ്പാലം നിർമ്മിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. കേന്ദ്രസർക്കാർ ഏജൻസിയായ വാപ് കോസിനോട് പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദർശനം കഴിയുന്ന വലിയ നടപ്പന്തലിൽ കൂടി തന്നെ പമ്പയിലേക്ക് മടങ്ങുന്നത് നടപ്പന്തലിൽ തിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിനെ തുടർന്നാണ് മടക്കത്തിന് മറ്റൊരു വഴി എന്ന രീതിയിൽ 2005 ൽ സൈന്യത്തിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് ഭസ്മക്കുളത്തിന് താഴെ ചന്ദ്രൻ റോഡുമായി ബന്ധിപ്പിച്ച് ബെയ്‌ലി പാലം നിർമ്മിച്ചത്. മാളികപ്പുറം ക്ഷേത്രത്തിന്റെ പിറകിൽ ആരംഭിക്കുന്ന പാതയിലൂടെ എത്തി ബെയ്‌ലി പാലത്തിലൂടെ ചന്ദ്രാനന്ദൻ റോഡിൽ എത്തി പമ്പയിലേക്ക് മടങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം.
എന്നാൽ മാളികപ്പുറം ക്ഷേത്രത്തിന്റെ പിറകിൽ ആരംഭിക്കുന്ന കിഴക്കാന്തൂക്കുള്ള ഇറക്കം ഇറങ്ങി പാലം കടന്ന് വീണ്ടും ചെങ്കുത്തായ പടിക്കെട്ടുകൾ കയറി ചന്ദ്രാനന്ദൻ റോഡിലേക്ക് എത്തുന്നത് തീർത്ഥാടകരെ സംബന്ധിച്ച് ഏറെ ആയാസം നിറഞ്ഞതാണ്.അതുകൊണ്ടുതന്നെ ഈ പാതവഴി തീർത്തടകർ ഇപ്പോൾ വരാറില്ല. സംരക്ഷണമില്ലാതെ ബെയിലി പാലം തുരുമ്പെടുത്ത നശിച്ചു.തിരക്ക് നിയന്ത്രിക്കാൻ ഈ പാത നവീകരിച്ച് ഉപയോഗിക്കാനാണ് ദേവസ്വം ബോർഡ് വീണ്ടും ആലോചിക്കുന്നത്.മാളികപ്പുറവും ചന്ദ്രാനന്ദൻ റോഡും തമ്മിൽ ബന്ധിപ്പിച്ച് പുതിയ മേൽപ്പാലം നിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം
ഇതിനായി കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്‌കോസിനോട് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ എസ്റ്റിമേറ്റ് ഉന്നതാധികാര സമിതിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നിർമ്മാണം തുടങ്ങാൻ കഴിയൂ.375 മീറ്റർ നീളവും 604 മീറ്റർ വീതിയുമാണ് പുതിയ മേൽ പാലത്തിന് ഉദ്ദേശിക്കുന്നത് അടിയന്തര സാഹചര്യങ്ങൾ ഉപയോഗിക്കാൻ സുരക്ഷ ഇടനാഴിയും മേൽപ്പാലത്തിന്റെ ഭാഗമാകും. 2005ൽ കരസേന നിർമ്മിച്ച പാലം പൊളിച്ചു മാറ്റിയാകും പുതിയ മേൽപ്പാല നിർമ്മാണം.
Comments