പഞ്ചാബ്: ഒരു കുടുംബത്തിന് ഒരു നായ എന്ന മാനദണ്ഡം പാലിക്കണമെന്ന ഗുരുഗ്രാം ഉപഭോക്തൃ സമിതിയുടെ ഉത്തരവ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. നായയുടെ കടിയേറ്റ ഒരാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിർദ്ദേശം. എല്ലാ തെരുവ് നായ്ക്കളെയും കസ്റ്റഡിയിലെടുത്ത് സംരക്ഷണ കേന്ദ്രത്തിലെത്തിക്കാനും നവംബറിൽ ഉപഭോക്തൃ കോടതി ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് നിർദ്ദേശിച്ചിരുന്നു.
ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ പരിധിക്കപ്പുറമാണെന്ന് കേസ് പരിഗണിക്കവേ ബെഞ്ച് പറഞ്ഞു. നവംബർ 15 ന് ഏകദേശം ഒരു ഡസനോളം വിദേശ നായ്ക്കളെ നിരോധിച്ച് ഗുരുഗ്രാം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഒരു നായയെ മാത്രം വളർത്താൻ ജനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.ഈ ഉത്തരവാണ് സ്റ്റേ ചെയ്തത്.
നായയുടെ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാനും പൊതുസ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ടുപോകുമ്പോൾ അവയുടെ കെട്ടഴിക്കരുതെന്നും കോടതി നിർദ്ദേശമുണ്ട്. നായ ആരെയും കടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു. കൂടാതെ നായയുടെ വിസർജ്ജ്യം നീക്കം ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദ ഡിസ്പോസിബിൾ ബാഗുകൾ കൈവശം വയ്ക്കാനും കോടതി നിർദ്ദേശിച്ചു.
Comments