തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും പോലീസ് സ്‌റ്റേഷൻ ആക്രമണം.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികളാണ് സ്‌റ്റേഷൻ അടിച്ച് തകർത്തത്. നെയ്യാറ്റിൻകര മരുതത്തൂർ ഇരുമ്പിൽ എസ് എം നിവാസിൽ എം അരുൺ (30), മാറനല്ലൂർ കുവളശ്ശേരി കോടന്നൂർ പുത്തൻവീട്ടിൽ ഹരീഷ് (26) കാരാംകോട് സ്വദേശി ഷിജു (37) എന്നിവരാണ് പ്രതികൾ.മലയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം.
ഇന്നലെ രാവിലെ മദ്യലഹരിയിൽ കാറോടിച്ച യുവാക്കൾ സ്‌കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ഇതിൽ ഒരാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഒപ്പം ഉണ്ടായിരുന്നവർ സ്റ്റേഷനിലെത്തി വനിതാ പോലീസിനെ ആക്രമിക്കുകയും സ്‌റ്റേഷൻ തകർക്കുകയുമായിരുന്നു.ജി ഡി ചാർജുണ്ടായിരുന്ന ആനി, പാറാവുകാരൻ വിഷ്ണു, അലോഷ്യസ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
ഷിജുവിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ അരുണും, ഹരീഷും സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു.മദ്യപിച്ചിരുന്ന ഇവർ സ്റ്റേഷനിൽ കൂടുതൽ പോലീസുകാരില്ലെന്ന് മനസിലാക്കിയതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഷിജുവിനെ വിടണമെന്ന് ആവശ്യപ്പട്ടു. പോലീസുകാരെ ആക്രമിച്ചതിന് പുറമെ സ്റ്റേഷനിലുണ്ടായിരുന്ന കംമ്പ്യൂട്ടർ, വയർലെസ്സ് സെറ്റ് എന്നിവ അടിച്ചു തകർത്തു.
പരിശ്രമത്തിനൊടുവിൽ മൂന്ന് പേരെയും കീഴടക്കി പോലീസ് സ്റ്റേഷനിലെ സെല്ലിൽ അടച്ചു. എന്നാൽ, സെല്ലിൽ വച്ച് മദ്യലഹരിയിലായിരുന്ന ഷിജു തല സ്വയം ചുമരിലടിച്ച് പരിക്കേൽപ്പിച്ചു. പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെയും റിമാൻറ് ചെയ്തു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
Comments