ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും കുരുക്കിൽ. ഡൽഹി പോലീസ് നൽകിയ അപ്പീലിൽ തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ വിട്ടയച്ചതിനെതിരെ ഡൽഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടപടി.
സുനന്ദ പുഷ്കർ കേസിൽ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച വിധിയിൽ ശശി തരൂർ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിരുന്നു. പട്യാല ഹൗസ് കോടതി വിധിക്കെതിരെ ഡൽഹി പോലീസ് നൽകിയ അപ്പീലിലാണ് ശശി തരൂരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് 2023 ഫെബ്രുവരി ഏഴിന് പരിഗണിക്കും.
2014 ജനുവരി 17നായിരുന്നു ആഡംബര ഹോട്ടൽ മുറിയിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2015 ജനുവരി 1ന്, കേസിൽ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ശശി തരൂരിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയായിരുന്നു.
Comments