തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് പോലീസ് സത്യവാങ്മൂലം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചെന്നും പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞതായലും പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കലാപം സൃഷ്ടിക്കാനായി വൈദികരുടെ നേതൃത്വത്തിൽ പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരാണ് സംഭവസ്ഥലത്ത് എത്തിയത്.
നവംബർ 26-നാണ് തുറമുഖ നിർമാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മല്ലൂരിലെ വീടുകളുൾപ്പെടെ തുറമുഖ വിരുദ്ധ സമരക്കാർ കല്ലെറിഞ്ഞത്. പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മിലാണ് അക്രമമുണ്ടായത്. സമരക്കാർ പോലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കയ്യേറ്റം ചെയ്തു. സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ 21 പേർക്ക് പരിക്കേറ്റിരുന്നു.
ഫാ.യൂജിൻ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തിൽ 500-ഓളം പേർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവർ കയറിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി 2.20 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദികരുടെ നേതൃത്വത്തിലുള്ള സംഘം വരുത്തിവെച്ചത്. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകൾ അടക്കം ഇവർ അടിച്ചു തകർത്തിരുന്നു.
അക്രമത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വൈദികരടക്കം 3000-ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. അക്രമത്തിൽ പൊലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. കമ്പി വടികളും കല്ലും ഉപയോഗിച്ച് പോലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും ചെയ്തു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പോലീസ് എഫ്‌ഐആറിൽ പറയുന്നു. ആക്രമണത്തിൽ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റിലേക്ക് നീങ്ങുമെന്നും പോലീസ് വ്യക്തമാക്കി.
Comments