അഹമ്മദാബാദ്: റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ നരോദഗാമിൽ നിന്നാരംഭിച്ച റോഡ് ഷോയ്‌ക്കിടെയാണ് പ്രധാനമന്ത്രി ആംബുലൻസിന് പോകാനായി വാഹനംമാറ്റി നൽകിയത്.
നരോദഗാമിൽ നിന്നാരംഭിച്ച റോഡ്ഷോ അൻപത് കിലോമീറ്റർ പിന്നിട്ട് ഗാന്ധിനഗർ സൗത്തിലാണ് അവസാനിച്ചത്. നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാനായി വാഹനവ്യൂഹം കടന്നുപോകുന്ന പാതയിൽ തടിച്ച് കൂടിയത്. ഈ ആൾക്കൂട്ടത്തിനിടയിലൂടെയാണ് ആംബുലൻസ് എത്തിയത്. മോദിയുടെ വാഹനത്തിന് പിന്നിലെത്തിയതോടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വിവരം വാഹനത്തിന്റെ ഡ്രൈവറെ ധരിപ്പിച്ചു. ഉടൻ തന്നെ വാഹനം വശത്തേക്ക് മാറ്റി ആംബുലൻസിന് വഴി നൽകുകയായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസിന് മുൻപോട്ട് പോകാൻ വഴിയൊരുക്കാനും മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് സഹായിച്ചത്.
പുഷ്പങ്ങൾ വിതറിയാണ് പ്രധാനമന്ത്രിയെ വോട്ടർമാർ വരവേറ്റത്. മോദി, മോദി എന്ന ആർപ്പുവിളികൾ റോഡ് ഷോയിൽ നിറഞ്ഞിരുന്നു. വാഹന വ്യൂഹത്തിന് ഇരു വശത്തുമായി നിന്ന ജനങ്ങൾക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു. മൂന്ന മണിക്കൂർ നീണ്ട റോഡ് ഷോയാണ് നടന്നത്. 16 നിയേജക മണ്ഡലങ്ങളിലായാണ് റോഡ്ഷോ സംഘടിപ്പിച്ചത്.
#WATCH | Prime Minister Narendra Modi stopped his convoy to give way to an ambulance during his massive roadshow in Gujarat's Ahmedabad.
(Source: DD) pic.twitter.com/3GJBuCDqFN
— ANI (@ANI) December 1, 2022
റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. അടുത്തിടെ മറ്റൊരു പരിപാടിയിലും ആംബുലൻസിന് കടന്നുപോകാൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിട്ട വാർത്ത മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു ഇത്. കൻഗ്ര ജില്ലയിലെ പ്രചരണത്തിന് ശേഷം മടങ്ങവേയാണ് ആംബുലൻസ് എത്തിയത്. സെപ്റ്റംബറിൽ ഗുജറാത്ത് സന്ദർശന വേളയിലും അഹമ്മദാബാദിൽ ആംബുലൻസിനായി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം വഴി നൽകിയിരുന്നു.
Comments