ഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ജിഹാദിന്റെ ക്രൂരമുഖമാണ് ലൗ ജിഹാദ് എന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേയ്‌ക്ക് വശീകരിക്കുന്ന ലൗ ജിഹാദിനെതിരെ വലിയ തരത്തിൽ ബോധവൽക്കരണ ക്യാമ്പെയ്ൻ നടത്താനാണ് സംഘടനയുടെ തീരുമാനം. നിർബന്ധിത മതപരിവർത്തനത്തിനെതിരെ രാജ്യ വ്യാപകമായി ശൗര്യ റാലികൾക്കും നേതൃത്വം നൽകുമെന്ന് വിഎച്ച്പി വ്യക്തമാക്കി.
ഡിസംബർ 1 മുതൽ 10 വരെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ രാജ്യത്ത് എല്ലാ ഇടങ്ങളിലും വിഎച്ച്‌പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദൾ ‘ശൗര്യ യാത്ര’ നടത്തും. യുവാക്കളിൽ ‘ശൗര്യ’ ബോധം വളർത്തിയെടുക്കാനും സഹോദരിമാരെയും പെൺമക്കളെയും ലൗ ജിഹാദിന്റെ ഇരകളാക്കാൻ ആരും ധൈര്യപ്പെടാതിരിക്കാനുമാണ് ബജ്റംഗ്ദൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ശൗര്യ യാത്ര നടത്തുന്നത്. ലൗ ജിഹാദിനെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കാൻ ദുർഗ്ഗ വാഹിനി ‘ധർമ്മ രക്ഷാ അഭിയാൻ’ സംഘടിപ്പിക്കും.
മതപരിവർത്തനം രാജ്യവ്യാപകമായി വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ലൗ ജിഹാദ് മതപരിവർത്തനത്തിന്റെ ഏറ്റവും ഹീനവും ക്രൂരവും മനുഷ്യത്വരഹിതവുമായ രൂപമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ബിഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, കേരളം, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത 400-ലധികം കേസുകളുടെ പട്ടികയും ജെയിൻ പുറത്തുവിട്ടു. ഈ കേസുകളെല്ലാം ലവ് ജിഹാദുമായി ബന്ധപ്പെട്ടതാണ്. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലവ് ജിഹാദും നിയമവിരുദ്ധമായ മതപരിവർത്തനങ്ങളും തടയുന്നതിന് കർശനമായ നിയമം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.
Comments