തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഴിഞ്ഞത്തെ സംഘർഷം സംബന്ധിച്ച് പോലീസ് ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.വൈദികരടക്കം പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് സത്യവാങ്മൂലം. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അക്രമം അഴിച്ചുവിട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. എന്നാൽ പ്രശനങ്ങളും പ്രകോപനങ്ങളും ഉണ്ടാക്കിയത് സമരക്കാരല്ല പോലീസാണെന്ന് കോടതിയെ ധരിപ്പിക്കാനുളള കഠിന ശ്രമത്തിലാണ് സമര സമിതി.
അതേസമയം വിഴിഞ്ഞം ആക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ആക്രമണത്തിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം.
Comments