തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ നിർണ്ണായക ഹൈക്കോടതി വിധി വരാനിരിക്കെ സംഘർഷാവസ്ഥ മുന്നിൽ കണ്ട് പ്രദേശത്ത് ഇന്ന് കൂടുതൽ പോലീസിനെ വിന്യസിച്ചു. തീരദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൂടുതൽ സുരക്ഷാ മുന്നൊരുക്കങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശത്ത് കലാപ സാധ്യത മുന്നിൽ കണ്ട് മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ പോലീസിനെ വിഴിഞ്ഞത്തേയ്‌ക്ക് എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി വിഴിഞ്ഞത്തും പോലീസ് സ്റ്റേഷൻ പരിസരത്തും 700 പോലീസുകാരെയാണ് അധികമായി ഏർപ്പെടുത്തിയത്.കൂടാതെ തീരത്ത് അക്രമ സാധ്യത നിലനിൽക്കുന്ന സ്റ്റേഷനുകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം,അഞ്ചുതെങ്ങ്, പുന്തുറ, കൊച്ചുതുറ , സ്റ്റേഷൻ പരിധികളിൽ 250 ഓളം അധിക പോലീസിനെയും വിന്യസിക്കും.
കഴിഞ്ഞ ദിവസങ്ങളിലെ പോലുള്ള അക്രമ സാഹചര്യം ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് . അതേസമയം വരും ദിവസങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ,സഹായ മെത്രാൻ ആർ ക്രിസ്തുദാസ്, വികാരി ജനറൽ യൂജിൻ പെരേര , തീയോഡീഷ്യസ് തുടങ്ങിയ വൈദികന്മാർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.ഇത് മുന്നിൽ കണ്ടുകൊണ്ടാണ് പോലീസ് സുരക്ഷാക്രമീകരണം ശക്തമാക്കിയത്.
Comments