കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറയുക. തിരുവനന്തപുരം ജില്ലാ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗിക പീഡന ആരോപണം ആദ്യ ഘട്ടത്തിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് കഴിഞ്ഞ ദിവസങ്ങളിലെ വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. എഫ്ഐആറിലും ആദ്യഘട്ടത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. വാദത്തിനിടെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും കേസിന്റെ രേഖകൾ ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
എൽദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ തോന്നുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടിയിരുന്നു.കേസ് ഡയറി ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പരാതിക്കാരിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
എന്നാൽ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ എതിർപ്പ് പ്രകടിപ്പിച്ചാൽ അത് ബലാത്സംഗം തന്നെയാണെന്നാണ് സർക്കാർ, എൽദോസിന് ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
Comments