തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിലും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന് ഗവർണർ തുറന്നു പറഞ്ഞതിനെതിരെയാണ് ശിവൻകുട്ടി രംഗത്തു വന്നത്. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാദ്ധ്യമങ്ങളിലൂടെ വിമർശിക്കുകയല്ല ഗവർണർ ചെയ്യേണ്ടത്. പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ടറിയിക്കണം. ഒരു ബിജെപി നേതാവിനെ പോലെയാണ് ഗവർണ്ണർ പ്രതികരിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
‘വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് ഗവർണർ മനസ്സിലാക്കിയിട്ടില്ല. വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് ഗവർണ്ണർ ആദ്യം അന്വേഷിക്കണം. എന്നിട്ടു വേണം സർക്കാരിനെ വിമർശിക്കാൻ. സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ആളാണ് ഗവർണ്ണർ. എന്നാൽ പ്രതിപക്ഷ നേതാവിനെ പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ഗവർണ്ണറുടെ ഒരു ഹോബി.
സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും താൻ താമസിക്കുന്ന രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ ഗവർണ്ണർക്ക് യാതൊരു മടിയുമില്ല. ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ തീരുമാനപ്രകാരമാണ്. സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണ്ണർക്കില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണ്ണറുടെ മറുപടി എന്താണെന്ന് അറിയണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Comments