ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. വാശിയേറിയ പ്രചാരണമാണ് ഇക്കുറി നടന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഒറ്റയാൾ പ്രകടനമാണ് ആം ആ്ദമി പാർട്ടിയുടെ പ്രചാരണത്തിൽ ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരെയും പാർട്ടി നേതാക്കളെയും രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകളും അഴിമതികളുമാണ് ബിജെപി ആം ആദ്്മിക്കെതിരെ പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയത്.
ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയ്‌ന് ലഭിച്ച വഴിവിട്ട ആനുകൂല്യങ്ങളുമെല്ലാം ചർച്ചയായതും ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും പ്രചാരണ കാലയളവിലാണ്. എഎപിക്കെതിരെ വലിയ ജനവികാരം രൂപപ്പെടാൻ ഇതിടയാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കോൺഗ്രസ് ചിത്രത്തിൽ ഇല്ലാത്ത സ്ഥിതിയാണ്.
കോർപ്പറേഷനുകളിൽ അധികാരത്തിലെത്തിയാൽ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷനുകൾക്ക് മിനി കൗൺസിലർ സ്റ്റാറ്റസ് നൽകുമെന്നാണ് കെജ് രിവാളിന്റെ പ്രധാന വാഗ്ദാനം. ചെറിയ ചെറിയ കാര്യങ്ങൾക്ക് കൗൺസിലർമാരെ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതി അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് കെജ് രിവാൾ പറയുന്നു.
വ്യാപാര കേന്ദ്രങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കലും പാർക്കിങ് ചാർജ്ജുകളിലെ മാറ്റവും കെജ് രിവാൾ മുന്നോട്ടുവെച്ചിരുന്നു. അഞ്ച് വർഷമായി അടച്ചിട്ടിരിക്കുന്ന കടകൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും ഇൻസ്‌പെക്ടർ രാജും അഴിമതിയും അവസാനിപ്പിക്കുമെന്നുമാണ് കെജ് രിവാളിന്റെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
250 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി നിരവധി നടപടികൾ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 493 മൈക്രോ നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പിന്റെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിലും അതീവ പ്രശ്‌നബാധിത ബൂത്തുകളിലുമാണ് ഇവരുടെ സേവനം വിനിയോഗിക്കുക. 140 കമ്പനി സിആർപിഎഫിനെയും ഹോം ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്.
Comments