എറണാകുളം: തുറമുഖ പദ്ധതിയുടെ പേരിൽ സംഘർഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് കേന്ദ്ര സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവെയായിരുന്നു സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. വിഴിഞ്ഞത്ത് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ബിഷപ്പിനെ പ്രതിയാക്കി കേസ് എടുത്ത കാര്യവും, ഡിഐജി ആർ നിശാന്തിനിയ്‌ക്ക് സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയതും ഇതിന് മറുപടിയായി സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ എത്തിക്കാൻ പോലും കഴിയുന്നില്ലെന്നും, സർക്കാർ നടപടികൾ പ്രഹസനമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയ്‌ക്ക് നൽകണമെന്നും അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. അപ്പോഴായിരുന്നു സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്. മൂന്നാഴചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Comments