ചെന്നൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്നാട് സർക്കാരിനോട് കോടതി നിർദേശിച്ചു.ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്നാട് സർക്കാരിന്റെ എച്ച്ആർ, സിഇ വകുപ്പിനാണ് നിർദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്ര അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽഫോൺ ഉപയോഗം നിരോധിക്കുന്നതിനായി തിരിച്ചെന്തൂർ ക്ഷേത്രം അധികൃർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്ത് മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങൾക്ക് മുൻപിൽ ഫോണുകൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഇതിനുവേണ്ടി ടോക്കൺ സംവിധാനം ഉപയോഗിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
നവംബർ 14-നാണ് തിരിച്ചെന്തൂർ ക്ഷേത്രത്തിൽ മൊബൈൽഫോണും വസ്ത്രവും സംബന്ധിക്കുന്ന കർശന നിയമങ്ങൽ വന്നത്. ഇതിനെക്കുറിച്ചാണ് കോടതിയുടെ പരാമർശം. ഫോണുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക കൗണ്ടർ ആരംഭിച്ചതായും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളിൽ സെൽഫോണുകൾ കൈവശം വച്ചാൽ അത് പിടിച്ചെടുക്കുമെന്നും തിരികെ നൽകില്ലെന്നുമുള്ള വിവരങ്ങൾ പൊതു സംവിധാനത്തിലും അറിയിച്ചിട്ടുണ്ട്. മാന്യമായ വസ്ത്രം ധരിക്കണമെന്നും ഇത് സംബന്ധിച്ച് സൂചന ബോർഡുകൾ സ്ഥാപിക്കുമെന്നും അധികാരികൾ അറിയിച്ചു.
Comments