കണ്ണൂർ: ഖാദിബോർഡിൽ നിന്നും കിട്ടാനുള്ള ശമ്പളത്തിനായി മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വീട്ടമ്മ. കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി നിഷ കെ കെയ്‌ക്കാണ് ഈ ദുരവസ്ഥ. കോടതി ഉത്തരവുണ്ടായിട്ടും ശമ്പളത്തുകയായ മൂന്ന് ലക്ഷം രൂപ ഖാദി ബോർഡ് ഇത് വരെ നിഷയ്‌ക്ക് നൽകിയിട്ടില്ല. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കാർ വാങ്ങാൻ 35 ലക്ഷം വരെ ചിലവഴിക്കുമ്പോഴാണ് ജീവനക്കാരിക്ക് ശമ്പളം നൽകാതെ വട്ടം ചുറ്റിക്കുന്നത്.
2013 ലാണ് 400 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിഷ ഖാദിബോർഡിന്റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിക്ക് കയറിയത്. 2017 ൽ സർക്കാർ ഇവരെ പിരിച്ചുവിട്ടു.
ഇതിനെതിരെ നിഷ ലേബർ കോടതിയിൽ പോയി ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും നൽകിയില്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോർഡ് ഹൈക്കോടതിയിൽ പോയെങ്കിലും ഹർജി തള്ളി.
ശമ്പളമായി ഇതുവരെ മൂന്നര ലക്ഷത്തോളം രൂപ നൽകാനുണ്ട്. ഇതിന് തയ്യാറാവാതെ നിഷയെ ഓഫീസുകൾ കയറ്റി ഇറക്കുകയാണ് ഖാദിബോർഡ്. പി ജയരാജനെ ചെന്നുകണ്ട് പരതി പറഞ്ഞപ്പോഴും ദുരനുഭവമാണ് ഉണ്ടായതെന്ന് നിഷ ആരോപിക്കുന്നു.നഷ്ടത്തിലാണെന്ന് പറഞ്ഞ് തങ്ങൾ ശമ്പളം തരാത്ത ബോർഡ് വൈസ് ചെയർമാന് കാറുവാങ്ങാൻ 35ലക്ഷം വരെ അനുവദിച്ചത് എങ്ങനെയെന്ന് നിഷ ചോദിക്കുന്നു
Comments