കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ നരനായാട്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ റാലിയിൽ പങ്കെടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. വാഹനങ്ങൾ അഗ്നിക്കിരയാക്കി. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.
ഡയമണ്ട് ഹാർബറിലായിരുന്നു സുവേന്ദു അധികാരിയുടെ റാലി സംഘടിപ്പിക്കാനിരുന്നത്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലമാണ് ഡയമണ്ട് ഹാർബർ. ഇക്കാരണത്താലാണ് ഇവിടെ റാലി സംഘടിപ്പിക്കുന്നതിനെതിരെ തൃണമൂൽ പ്രവർത്തകർ രംഗത്ത് എത്തിയത്. പ്രദേശത്ത് സ്ഥാപിച്ച സ്റ്റേജ് ഉൾപ്പെടെ അക്രമികൾ അടിച്ച് തകർക്കാൻ ശ്രമിച്ചു.
റാലി തടസ്സപ്പെടുത്താനായി അഭിഷേക് ബാനർജിയാണ് തൃണമൂൽ ഗുണ്ടകളെ പറഞ്ഞുവിട്ടതെന്ന് ബിജെപി വനിതാ നേതാവ് അഗ്നിമിത്ര പോൾ പ്രതികരിച്ചു. അവർ പരിപാടിയുടെ സ്റ്റേജ് തകർക്കാൻ ശ്രമിച്ചു. എന്നാൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ നേരം വെളുക്കുന്നതിന് മുൻപ് സ്റ്റേജ് പുനർനിർമ്മിച്ചു. റാലിയ്ക്കെത്തുന്ന ആളുകളെ തടയുകയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. നൂറുകണക്കിന് വണ്ടികൾ അവർ തടഞ്ഞു. ബിജെപി പ്രവർത്തകരെ വലിച്ചിഴച്ച് മർദ്ദിച്ചു. വനിതാ പ്രവർത്തകരെ പോലും തൃണമൂൽ ഗുണ്ടകൾ വെറുതെവിട്ടില്ലെന്നും അഗ്നിമിത്ര പോൾ പ്രതികരിച്ചു.
Comments