ടെഹ്റാൻ: ഹിജാബ് നിയമങ്ങൾ പുനഃപരിശോധിക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള നിയയമമാണ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. പാർലമെന്റും നിയമ സംവിധാനവും ഹിജാബ് നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന് ഇറാന്റെ അറ്റോണി ജനറൽ മുഹമ്മദ് ജാഫർ മോണ്ടസേറിയ വിശദമാക്കി.
ഇസ്ലാമികപരമായ നിയമങ്ങളാണ് രാജ്യത്ത് പാലിക്കുന്നതെങ്കിലും ഭരണഘടന നടപ്പിലാക്കാൻ വിട്ടുവീഴ്ച മനോഭാവമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെലിവിഷനിലൂടെ പരാമർശം നടത്തിയിരുന്നു. ശിരോ വസ്ത്രം ഇസ്ലാമിക നിയമ പ്രകാരം ധരിച്ചില്ലെന്ന പേരിൽ ഇറാൻ പോലീസ് അറസ്റ്റ് ചെയ്ത 22-കാരി മഹ്സ അമിനി പോലീസ് കസ്റ്റഡിയിലിരിക്കവേ മരണപ്പെട്ടിരുന്നു. സെപ്റ്റംബർ 13-നായിരുന്നു യുവതിയെ കസ്റ്റഡിയിലെടുത്തത്. അന്ന് മുതൽ ഇറാനിൽ കടുത്ത പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുനഃ പരിശോധന എന്നാണ് റിപ്പോർട്ട്.
അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഭൂരിഭാഗവും സ്ത്രീകളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭങ്ങളിൽ ഇരുനൂറിലധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിനെതിരെ ബ്രിട്ടണും അമേരിക്കയും ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.
Comments