ന്യൂഡൽഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിൽ. ഇന്റർനാഷണൽ സലിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സുരക്ഷാ ഓഡിറ്റിൽ സ്ഥാനം മെച്ചപ്പെടുത്തി 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ചൈന,ഡെൻമാർക്ക്, ഇസ്രായൽ, തുർക്കി, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയത്. അവസാനം ഓഡിറ്റ് നടന്ന 2018-ൽ 69.95 ശതമാനമായിരുന്ന സ്‌കോർ 85.ച49 ശതമാനമായാണ് ഉയർന്നത്. 2018-ൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിയമ നിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിംഗ്,പ്രവർത്തനരീതികൾ, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎൻഎസ് വിഭാഗം എന്നിവിടങ്ങളിൽ ഐക്യരാഷ്‌ട്രസംഘടനയുടെ സംഘം സന്ദർശനം നടത്തി. ഇതിന് പിന്നാലെയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.
സിംഗപ്പൂർ, യുഎഇ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ഇന്ത്യയ്‌ക്ക് തൊട്ടുപിന്നിലാണ് ചൈനയുടെ സ്ഥാനം. ഓഡിറ്റിലെ ഉയർന്ന് റാങ്കിംഗ് രാജ്യം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യോമയാന കമ്പനികൾക്ക് പുതിയ സാധ്യതകൾ തുറന്നുനൽകുന്നു.
Comments