തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷ ഒരുക്കണമെങ്കിൽ സർക്കാരിന് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. മന്ത്രി ആന്റണി രാജു പറയുന്ന കാര്യങ്ങളെ തള്ളിക്കളയേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ നാട്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തന്നെക്കാൾ കൂടുതൽ അറിവ് ഇക്കാര്യത്തിൽ ആന്റണി രാജുവിന് ഉണ്ടാകാമെന്നും തുറമുഖ മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പാണെന്നും അതിൽ സർക്കാരിന്റെ അഭിപ്രായമാണ് കോടതിയിൽ അറിയിച്ചതെന്നും ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷയൊരുക്കാൻ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തുറമുഖ മന്ത്രിയും രംഗത്തെത്തിയത്. കേരളാ പോലീസ് ക്രമസമാധാനത്തിന് പര്യാപ്തമാണ്. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് നിർമാണകമ്പനിയായ അദാനിയാണ്, കേരളമല്ല. പദ്ധതി പ്രദേശത്തേക്ക് കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും തുറമുഖ മന്ത്രി വ്യക്തമാക്കി.
കലക്ക് വെള്ളത്തിൽ മീൻപിടിക്കാനാണ് ചിലരുടെ ശ്രമം. പ്രതിപക്ഷത്ത് ഇരിക്കുന്നത് കൊണ്ടാണ് പദ്ധതിയെ കോൺഗ്രസ് തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി പ്രതികരിച്ചു.
കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാട് കഴിഞ്ഞ ദിവസമാണ് കോടതിയെ അറിയിച്ചത്. കേന്ദ്രസേനയുടെ സഹായം തേടുന്നതിൽ സംസ്ഥാന സർക്കാരിന് മടിയെന്തിനാണെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനായിരുന്നു സർക്കാർ കോടതിയിൽ മറുപടി നൽകിയത്.
Comments