ന്യൂഡൽഹി: മതന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസർച്ച് ഓർഗനൈസേഷനായ സെന്റർ ഫോർ പോളിസി അനാലിസിസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യറാക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ചുളള പരാമർശം.
എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയിൽ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്കാരിക പരവുമായ അവകാശരങ്ങളെപ്പറ്റി പറയുന്നുണ്ടെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങൾക്കായി ഇത്തരം വ്യവസ്ഥകളില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തി. ഒരു വിഭാഗത്തിനും നിരോധനം ഏർപ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്നും മറ്റ് രാഷ്ട്രങ്ങളിലെ സ്ഥിതി വളരെ മോശമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പിന്തുടരുന്ന വിവേചന രഹിതമായ ഈ നയം മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി ഐക്യരാഷ്ട്രസഭയ്ക്ക് ഉപയോഗിക്കാമെന്നും പരാമർശിച്ചു.
സെന്റർ ഫോർ പോളിസി അനാലിസിസ് തയ്യാറാക്കിയ ആഗോള ന്യൂനപക്ഷ റിപ്പോർട്ട് ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിന്റെ അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ്. വിവിധ രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റിയും ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങളോട് ഓരോ രാജ്യവും എങ്ങനെ പെരുമാറുന്നു എന്ന് അന്വേഷിക്കുന്ന ലോകത്തെ ആദ്യ റിപ്പോർട്ടാണിത്.
Comments