ബെയ്ജിങ്: ചൈനയിൽ കൊറോണ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർ ചേർന്ന് യുവാവിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ക്വാറന്റൈനിൽ പോകാൻ വിസമ്മതിക്കുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ആരോഗ്യ പ്രവർത്തകരെയും വീഡിയയോയിൽ കാണാം. ചൈനയിലെ ഹാംഗ്സൂവിലായിരുന്നു സംഭവം.
കൊറോണ ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിനോട് ക്വാറൻൈനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം എതിർത്തതോടെ സോഫയിൽ ഇരിക്കുന്ന യുവാവിന്റെ കൈകളും കാലുകളും പിടിച്ച് ആരോഗ്യപ്രവർത്തകർ തറയിലൂടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ കൊറോണ മുൻനിര പോരാളികൾ ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്തു.
ചൈനയിൽ കൊറോണ കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരുന്നു. സീറോ കൊവിഡ് നയവുമായി മുന്നോട്ടു പോകുന്ന ചൈനീസ് സർക്കാർ ലോക്ക്ഡൗണിന്റെ പേരിൽ നഗരങ്ങൾ പലതും അടച്ചുപൂട്ടിയതോടെ ജനജീവിതം ദുസ്സഹമായി. സാധാരണ അസുഖങ്ങൾക്ക് ആശുപത്രി സേവനം ലഭിക്കാനും ബുദ്ധിമുട്ട് നേരിട്ടതോടെ ചൈനയിൽ വലിയ പ്രതിഷേധത്തിന് തുടക്കമിടുകയായിരുന്നു. ഏകദേശം 35,000ത്തോളം കൊറോണ കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
Comments