ദോഹ : ഖത്തറിൽ തടവിലാക്കപ്പെട്ട 8 മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരമുണ്ടാകുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ . കഴിഞ്ഞ മൂന്ന് മാസമായി ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസികൾ ഈ ഉദ്യോഗസ്ഥരെ തടവിലാക്കിയിരിക്കുകയാണ് .
മുൻ കമാൻഡർമാരായ പൂർണേന്ദു തിവാരി, നവതേജ് സിംഗ് ഗിൽ, വീരേന്ദ്ര കുമാർ വർമ, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് എന്നിവരും അറസ്റ്റിലായ മുൻ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. സ്ക്വാഡ്രൺ ലീഡർ ഖമീസ് അൽ അജ്മി, വിരമിച്ച ഒമാൻ സൈനിക ഉദ്യോഗസ്ഥൻ എന്നിവരും ഈ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റഡിയിലുണ്ട്
8 മുൻ ഉദ്യോഗസ്ഥരും നേവി കുടുംബത്തിന്റെ ഭാഗമാണെന്നും അവരുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അഡ്മിറൽ ഹരി കുമാർ പറഞ്ഞു. ഇക്കാര്യം നാവികസേനയ്ക്ക് അറിയാമെന്നും രാജ്യത്തെ എല്ലാ ഏജൻസികളും അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. .ഈ മുൻ നാവികസേനാ ഉദ്യോഗസ്ഥരെല്ലാം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഖത്തർ നാവികസേനയ്ക്ക് പരിശീലനവും കൺസൾട്ടൻസിയും നൽകുന്നതിനാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. 2022 ഓഗസ്റ്റ് 30 ന്, കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ചാണ് ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസികൾ ഇവരെ കസ്റ്റഡിയിലെടുത്തത് .
ഇന്ത്യൻ ഉദ്യോഗസ്ഥരെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിക്കുന്നതും അവരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് പ്രവേശനം നിഷേധിക്കുന്നതും ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പുവച്ച സുരക്ഷാ ഉടമ്പടിയുടെ നേരിട്ടുള്ള ലംഘനമാണ്.
Comments