തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സജി ചെറിയാനെതിരെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയായി പരാതിക്കാരന് അന്വേഷണ സംഘം നോട്ടീസ് നൽകും.
സംഭവത്തിൽ സജി ചെറിയാനെതിരെ അന്വേഷണം നടത്തി കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഈ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമാണ്. ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുത്തെങ്കിലും ഇത് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതോടെയാണ് ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്.
കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത്. മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി ഭരണഘടനയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭരണഘടനയെ അധിക്ഷേപിച്ചത്. ജനങ്ങളെ കൊള്ളയടിക്കാനുളള കാര്യങ്ങളാണ് ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്നത്, ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതുപോലെ എഴുതിവെച്ചതാണ് ഭരണഘടന എന്നിങ്ങനെയെല്ലാമായിരുന്നു സജി ചെറിയാന്റെ പരാമർശം. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
Comments