മലപ്പുറം: തിരൂരങ്ങാടിയിൽ കടയ്‌ക്ക് തീയിട്ട് വിവിധ ഭാഷാ തൊഴിലാളി. ചന്തപ്പടിയിലെ ടയർ പംഗ്ചർ കടയ്‌ക്കാണ് ബിഹാർ സ്വദേശി ആലം തീയിട്ടത്. ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന്റെ പ്രതികാരത്തിലാണ് ഇയാൾ തീയിട്ടത് എന്ന് കടയുടമ കെ.ടി അമാനുല്ല പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഉള്ളണം കോട്ടത്തറയിലാണ് ആലമും കൂടെയുള്ള ജോലിക്കാരും താമസിക്കുന്നത്. കടയുടെ താക്കോൽ കൈവശപ്പെടുത്തിയ ശേഷം ഇയാൾ കൂടെയുള്ളവരെ മുറിയിൽ പൂട്ടി ഇട്ട് ബൈക്കിൽ കടയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പെട്രോൾ ഒഴിച്ച് കടയ്‌ക്ക് തീയിട്ടു. ഇതിന് ശേഷം ബൈക്കിൽ പരപ്പനങ്ങാടിയിൽ എത്തിയ ഇയാൾ തീവണ്ടി കയറി നാട്ടിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.
ഫുട്‌ബോൾ കളി കണ്ട് മടങ്ങിയവരാണ് കടയ്‌ക്ക് തീപിടിച്ചതായി ആദ്യം കണ്ടത്. ഉടനെ വിവരം ഉടമയെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കടയിൽ ഉണ്ടായത് എന്നാണ് ഉടമ പറയുന്നത്.
മാസങ്ങൾക്ക് മുൻപാണ് ആലം ടയർ പംഗ്ചർ കടയിൽ ജോലിയ്‌ക്കെത്തിയത്. കടയിലെ സ്ഥിരം ജീവനക്കാരന് പകരമായിരുന്നു ഇയാളെ ജോലിയ്‌ക്ക് നിയമിച്ചത്. എന്നാൽ ഇയാൾ കടയിൽ നിന്നും പണം മോഷ്ടിക്കുക പതിവായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആലമിനെ പറഞ്ഞുവിട്ടത്.
Comments