മുംബൈ : വേർപിരിയാനാകാത്ത ഇരട്ടസഹോദരിമാർ ഒരു പുരുഷനെ വിവാഹം കഴിച്ച വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മുംബൈയിൽ നിന്നും ഐടി എൻജിനീയർമാരായ റിങ്കി, പിങ്കി എന്ന സഹോദരിമാരാണ് അതുൽ അത്വാഡെ എന്നയാളെ വിവാഹം കഴിച്ചത്. ചടങ്ങുകൾ ഗംഭീരമായി അവസാനിച്ചെങ്കിലും സംഭവത്തിൽ അതുലിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സോലാപൂർ പോലീസ് സൂപ്രണ്ട് ശ്രീരിഷ് സർദേശ്പാണ്ടെയാണ് ഇക്കാര്യം അറിയിച്ചത്.
ഐപിസി സെക്ഷൻ 494 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് ഭർത്താവോ ഭാര്യയോ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി നിലനിൽക്കില്ല. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിവാഹത്തിന്റെ നിയമസാധുതയെ നിരവധി പേർ ചോദ്യം ചെയ്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അച്ഛൻ മരിച്ചതിൽ പിന്നെ യുവതികൾ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരിക്കൽ രണ്ട് സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത്. പിരിയാനാവില്ലെന്ന് മനസിലായതോടെ മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Comments