ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിദേശയാത്രയ്ക്കിടെ സ്ത്രീക്ക് ഹസ്തദാനം നൽകിയതിനെ വിമർശിച്ച് പാകിസ്താനിലെ മതമൗലികവാദികൾ . ഷഹബാസ് ചെയ്തത് ഹറാം ആണെന്നും അള്ളാഹു ശിക്ഷിക്കുമെന്നുമാണ് . ദേവബന്ദി മൗലാന അബ്ദുൽ അസീസ് ഗാസി പ്രസ്താവിച്ചത് .
നവംബറിലാണ് ഷഹബാസ് ഷെരീഫ് തുർക്കി പര്യടനത്തിന് പോയത് . ചൈന-പാക് സാമ്പത്തിക ഇടനാഴിയിൽ (സിപിഇസി) ചേരാൻ തുർക്കിയെ ക്ഷണിക്കാനാണ് ഷഹബാസ് പോയത്. ഇതിനിടെ ഇസ്താംബുൾ നഗരത്തിലെ ഒരു സ്ത്രീയ്ക്ക് ഷഹബാസ് ഹസ്തദാനം നൽകി . പാക് പ്രധാനമന്ത്രിയുടെ ഈ നടപടിയിൽ രോഷാകുലനായ ദേവബന്ദി മൗലാന, ഇസ്ലാമിന് എതിരെയാണ് ഷഹബാസെന്നും, അള്ളാഹുവിനെ ഭയപ്പെടണമെന്നും ഷഹബാസിനെ ഉപദേശിച്ചു. മൗലാനയുടെ അഭിപ്രായത്തിൽ, ഒരു സ്ത്രീക്ക് കൈകൊടുത്ത കുറ്റത്തിന് അള്ളാഹു തീർച്ചയായും ഷരീഫിനെ ശിക്ഷിക്കും. മൗലാനയുടെ ഈ പ്രസ്താവനയും വീഡിയോയ്ക്കൊപ്പം വൈറലാകുകയാണ്.
ജനാധിപത്യത്തെ മോശം സംവിധാനമാണെന്ന് വിശേഷിപ്പിച്ച മൗലാന അബ്ദുൾ അസീസ് അത് നിരീശ്വരവാദികളുടെ സമ്പ്രദായമാണെന്നും തെറ്റായ ആളുകൾ നടത്തുന്ന ഒരു സംവിധാനമാണെന്നും വിശേഷിപ്പിച്ചു. ഷഹബാസ് സർക്കാരിൽ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന സഹമന്ത്രി ഹിന റബ്ബാനി ഖാറിനെയും മൗലാന വിമർശിച്ചു. അഫ്ഗാൻ പര്യടനത്തിന് പോയ ഹിന റബ്ബാനി ഹിജാബ് ധരിച്ചിരുന്നില്ലെന്നാണ് മൗലാന വീഡിയോയിൽ പറയുന്നത്.
ഹിന ഹിജാബ് ധരിക്കാതെ ധിക്കാരം ആണ് കാട്ടിയത് . ഇതോടൊപ്പം ഹിജാബ് ധരിക്കാതെ ഒരു സ്ത്രീക്ക് ആതിഥ്യം നൽകിയ താലിബാനെ ‘നാണംകെട്ടവൻ’ എന്നും മൗലാന അസീസ് ഗാസി അഭിസംബോധന ചെയ്തു. ഹിജാബ് ധരിക്കാതെ ഹിനയെ സ്വാഗതം ചെയ്തതിന് താലിബാൻ അവരുടെ അനുയായികളോട് മാപ്പ് പറയണമെന്നും പുരോഹിതൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചുകാലം മുമ്പ് ഇസ്ലാമാബാദിലെ ലാൽ മസ്ജിദിൽ നിന്ന് മൗലാന അബ്ദുൾ അസീസിനെ പാക് സർക്കാർ ഒഴിപ്പിച്ചിരുന്നു. അന്നുമുതൽ മൗലാന ഷഹബാസ് സർക്കാരിനെതിരെ പരസ്യമായി പ്രസ്താവനകൾ നടത്തുന്നുണ്ട്
Comments