ന്യൂഡൽഹി : ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വീണ്ടും സംഘർഷം . . നേപ്പാളിനോട് ചേർന്നുള്ള ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിൽ കാളി നദിയുടെ തീരത്ത് തടയണ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെ നേപ്പാളിൽ നിന്ന് കല്ലേറുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
തടയണ പണിയുന്ന പ്രദേശം ഇന്ത്യൻ അതിർത്തിയിലാണ്. എങ്കിലും, നേപ്പാളി പൗരന്മാർ ഇതിനെതിരെ പ്രതിഷേധിക്കുകയാണ്.കഴിഞ്ഞ കുറേ ദിവസങ്ങളായി നേപ്പാളിൽ നിന്ന് കല്ലേറുണ്ടാകുന്നുണ്ടെങ്കിലും ഇന്ന് സംഘർഷം രൂക്ഷമായി. കല്ലേറിൽ തൊഴിലാളികൾക്ക് പരിക്കേൽക്കുകയും യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നേപ്പാളിന്റെ ഭാഗത്ത് നിന്ന് കല്ലേറുണ്ടായപ്പോൾ നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥർ കാഴ്ചക്കാരായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.
പിന്നീട് നേപ്പാളി പോലീസും എസ്എസ്ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത് . എന്നാൽ, ഇതിന് ശേഷം, നേപ്പാളി യുവാക്കൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പാലം അടച്ചു പൂട്ടി, തുടർന്ന് ഇരുവശത്തുമായി നൂറുകണക്കിന് ആളുകൾ കുടുങ്ങി. പിന്നാലെ നേപ്പാൾ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ചില ഇന്ത്യക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
തടയണ നിർമിക്കാൻ നേപ്പാൾ അധികൃതരുമായി ചർച്ച നടത്തിയിരുന്നതായി പിത്തോരാഗഡ് കളക്ടർ റീന ജോഷി പറഞ്ഞു. നേപ്പാളിലെ ജില്ലാ മജിസ്‌ട്രേറ്റ് തലത്തിൽ ഉടൻ യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദമുണ്ടെന്നും പരസ്പര ബന്ധം ഊഷ്മളമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. .
Comments