ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് അടച്ചിട്ട വാടകവീടുനുള്ളിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിനുള്ളിൽ വീപ്പയ്‌ക്കുള്ളിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ ശരീര ഭാഗങ്ങളുടെ പഴക്കം കണക്കിലെടുത്താണ് നിഗമനം.
2021 ജൂണിലാണ് വാടകക്കാരൻ അവസാനമായി ഉടമയുമായി ബന്ധപ്പെടുന്നത്. ഭാര്യയുടെ പ്രസവം ആണെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്ക് എടുത്തയാൾ പോയത്. എന്നാൽ പിന്നീട് വാടകയോ വീടിനുള്ളിലെ സാധാനങ്ങൾ ഒഴിവാക്കുകയോ ചെയ്തില്ല. ഇതിനിടെ വാടകക്കാരൻ സ്ഥലത്തെത്തി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിയെന്നാണ് ഉടമ പറയുന്നത്. വീട്ടുസാധാനങ്ങൾ ഒഴിവാക്കിയിരുന്നില്ല. ഒരു വർഷത്തോളം കാത്തിരുന്നെങ്കിലും വാടകയോ ഇയാളുടെ വിവരങ്ങളോ ലഭിച്ചിരുന്നില്ലെന്ന് ഉടമ പറഞ്ഞു. തുടർന്ന് വാതിൽ പൊളിച്ച് വീട്ടിൽ കയറിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിലെ സാധനങ്ങൾ പുറത്തേക്ക് മാറ്റുന്നതിനിടയിലാണ് വീപ്പ ശ്രദ്ധയിൽപ്പെട്ടത്. വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങളാണെന്ന് മനസിലായതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘമെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഒരു വർഷം പഴക്കമുള്ള ശരീരഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടെ മൃതദേഹം തന്നെയാണ് ഇതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡൽഹി ശ്രദ്ധാ വാൽക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൊലയും നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Comments