അഹമ്മദാബാദ് : ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാന അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം . വിവാഹദിനത്തിലും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ യുവാവാണ് ഇപ്പോൾ ഗുജറാത്തിൽ ശ്രദ്ധ നേടുന്നത്. ഖാൻപൂർ നിവാസിയായ മഹിർ ഖാൻ പത്താൻ എന്ന യുവാവിന്റെ വിവാഹവും ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പും ഒരേ ദിവസമായത് യാദൃശ്ചികമാണ്.
മഹിസാഗർ ജില്ലയിലെ 122-ലുനാവാഡ അസംബ്ലി സീറ്റിലാണ് യുവാവ് വിവാഹവേഷത്തിൽ താളമേളങ്ങളോടെ ബൂത്തിലെത്തിയത് . ബാൻഡ് വാദ്യങ്ങളുമായി പോളിങ് ബൂത്തിൽ എത്തിയ മഹിർ ഖാൻ വോട്ടവകാശം വിനിയോഗിച്ച ശേഷമാണ് വിവാഹവേദിയിലേക്ക് പോയത് . തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസമായതിനാൽ എങ്ങനെ പോകും എന്ന് തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്നും എന്നാൽ ആദ്യം വോട്ട് ചെയ്തിട്ട് പിന്നെ വിവാഹവേദിയിൽ എത്താമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്ന് മഹിർ ഖാൻ പറഞ്ഞു.
ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത മഹിർ ഖാൻ എല്ലാവരുടെയും ആശംസകളും വാങ്ങിയാണ് മടങ്ങിയത് . മഹിർ ഖാനെ അഭിനന്ദിച്ച് ജില്ല ഭരണകൂടവും രംഗത്തെത്തി.
Comments